എന്തിലും നന്മ കാണുക | ഈ കൊറോണ കാലത്തിലും



ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഉപദേശകനായ ബീര്‍ബലും കൂടി കാട്ടില്‍ നായാട്ടിനുപോയി. നായാട്ടിനിടയില്‍ അക്ബറിന്റെ ഒരു കൈവിരലിനു സാരമായ പരിക്കേറ്റു. വേദനകൊണ്ടു പുളഞ്ഞ അക്ബറിന്റെ കൈവിരലിലെ മുറിവ് ബീര്‍ബല്‍ പച്ചമരുന്നുകൊണ്ടു വച്ചുകെട്ടി.

മരുന്നു വച്ചുകെട്ടുന്നതിനിടയില്‍ ബീര്‍ബല്‍, ചക്രവര്‍ത്തിയുടെ മുഖത്തു നോക്കിക്കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു: ''മഹാരാജന്‍, നമുക്കു സംഭവിക്കുന്നതെല്ലാം നമ്മുടെ നന്മയ്ക്കാണെന്ന് നമുക്ക് അത്രവേഗം അറിയാനാവില്ല.

വേദനകൊണ്ടു വിഷമിച്ച അക്ബറിന് ബീര്‍ബലിന്റെ ഉപദേശം അത്ര രസിച്ചില്ല. എന്നുമാത്രമല്ല, അക്ബറിനു ബീര്‍ബലിനോടു കടുത്ത ദേഷ്യവും തോന്നി. ആ ദേഷ്യത്തിന്റെ ഫലമായി ബീര്‍ബലിനെ അടുത്തുകണ്ട ഒരു പൊട്ടക്കിണറ്റിലേക്ക് അക്ബര്‍ തള്ളിയിടുകയും ചെയ്തു.

അതിനുശേഷം അക്ബര്‍ തനിയെ കാട്ടിലൂടെ മുന്നോട്ടുപോയി. അധികം താമസിയാതെ ഒരുസംഘം കാട്ടുജാതിക്കാര്‍ അക്ബറിനെ തടവിലാക്കി അവരുടെ തലവന്റെ സന്നിധിയില്‍ ഹാജരാക്കി.

നരബലി നടത്തിയിരുന്ന കാട്ടുജാതിക്കാരായിരുന്നു അവര്‍. അക്ബറിനെ തങ്ങളുടെ സമീപമെത്തിച്ചതു തങ്ങളുടെ ദൈവംതന്നെയാണെന്നു കരുതി അവര്‍ അദ്ദേഹത്തെ വധിക്കാനൊരുങ്ങി. അക്ബറിനെ വധിച്ച് ബലിയര്‍പ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ പുരോഹിതന്‍ അദ്ദേഹത്തെ പരിശോധിച്ചു.

അപ്പോള്‍ അക്ബറിന്റെ കൈവിരലിലെ മുറിവു വച്ചുകെട്ടിയത് പുരോഹിതന്റെ ശ്രദ്ധയില്‍പ്പെട്ടു. കാട്ടുജാതിക്കാരുടെ നിയമമനുസരിച്ച് പൂര്‍ണ ആരോഗ്യവാനായ മനുഷ്യനെമാത്രമേ അവര്‍ നരബലിക്ക് തെരഞ്ഞെടുക്കുമായിരുന്നുള്ളൂ. തന്മൂലം അക്ബര്‍ നരബലിക്ക് പറ്റിയ ആളല്ലെന്നു മനസിലാക്കി അവര്‍ അദ്ദേഹത്തെ വെറുതേവിട്ടു.

കാട്ടുജാതിക്കാരുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ സാധിച്ചത് തന്റെ കൈവിരലിലെ മുറിവു മൂലമാണല്ലോ എന്ന് ഓര്‍മിച്ചപ്പോള്‍, ബീര്‍ബല്‍ മുമ്പു പറഞ്ഞത് എത്രയോ ശരിയാണെന്ന് അക്ബറിനു തോന്നി. താന്‍ ബീര്‍ബലിനോടു ചെയ്തത് വലിയ അപരാധമായിപ്പോയി എന്നദ്ദേഹം മനസിലാക്കി.

പശ്ചാത്താപമുള്ള ഹൃദയത്തോടെ അക്ബര്‍ ബീര്‍ബലിന്റെ അരികിലേക്ക് ഓടി. ബീര്‍ബല്‍ അപ്പോഴും പഴയ പൊട്ടക്കിണറ്റില്‍ത്തന്നെയായിരുന്നു. അക്ബര്‍ താന്‍ ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചുകൊണ്ട് ബീര്‍ബലിനെ പൊട്ടക്കിണറ്റില്‍നിന്നു രക്ഷപ്പെടുത്തി.

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ബീര്‍ബല്‍ പറഞ്ഞു: ''അങ്ങ് എന്നോടു മാപ്പപേക്ഷിക്കേണ്ട ഒരു കാര്യവുമില്ല. എന്തെന്നാല്‍, അങ്ങ് എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. നേരേ മറിച്ച് അങ്ങ് എന്റെ ജീവന്‍ രക്ഷിക്കുകയാണു ചെയ്തത്.

ബീര്‍ബലിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അക്ബര്‍ അന്തംവിട്ടു നിന്നു. അപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: ''അങ്ങ് എന്നെ പൊട്ടക്കിണറ്റില്‍ എറിയാതിരിക്കുകയും ഞാന്‍ അങ്ങയുടെ കൂടെ യാത്രചെയ്യുകയും ചെയ്തിരുന്നെങ്കില്‍ എന്നെ ആ കാട്ടുജാതിക്കാര്‍ നരബലിക്ക് തെരഞ്ഞെടുക്കുമായിരുന്നു. നോക്കൂ, ഞാന്‍ മുമ്പു പറഞ്ഞതു ശരിയല്ലേ? നമുക്കു സംഭവിക്കുന്നവയെല്ലാം നമ്മുടെ നന്മയ്ക്കാണോ നമ്മുടെ തിന്മയ്ക്കാണോ എന്ന് അത്രവേഗം നമുക്ക് അറിയാന്‍ സാധിക്കുന്നുണേ്ടാ?


അക്ബറിന്റെ കൈവിരലിലെ മുറിവ് തിന്മയായിട്ടാണ് അക്ബര്‍ ആദ്യം കണ്ടത്. എന്നാല്‍, ആ മുറിവ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു.


കള്ളന്‍റെ മാതാവ്

പള്ളിക്കൂടത്തിൽ നിന്നും തന്റെ സഹപാഠിയുടെ ഒരു പുസ്തകം മോഷ്ടിച്ചു കൊണ്ടുവന്ന ബാലനെ അവന്റെ മാതാവ് ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. മാത്രമല്ല അവനെ അനുമോദിച്ച് പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അടുത്ത തവണ അവൻ മോഷ്ടിച്ചത് ഒരു മേലങ്കി ആയിരുന്നു. അതും മാതാവ് അനുമോദിച്ചു. ബാലൻ യുവാവായപ്പോഴും മോഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മോഷണവസ്തുക്കളുടെ മൂല്യവും അധികരിച്ചുകൊണ്ടിരുന്നു.

എന്നാൽ ഒരു നാൾ അവൻ കവർച്ചക്കിടെ പിടിക്കപ്പെട്ടു. വധശിക്ഷയാണ് അവനു വിധിക്കപ്പെട്ടത്. വിലങ്ങുവെച്ച കൈകളുമായി അവനെ വധിക്കപ്പെടാൻ കൊണ്ടുപോകുമ്പോൾ അവന്റെ അമ്മയും അലമുറയിട്ടുകൊണ്ട് അവനെ അനുഗമിക്കുന്നുണ്ടായിരുന്നു.
അവൻ പറഞ്ഞു "എനിക്ക് എന്റെ അമ്മയോടു രണ്ട് വാക്കു രഹസ്യമായി പറയാനുണ്ട്

 
എന്നിട്ടവൻ മാതാവിന്റെ അടുക്കലേക്ക് ചെന്നു.പെട്ടെന്ന് അവൻ അമ്മയെ ആക്രമിച്ചു, അമ്മയുടെ ചെവി കടിച്ചു മുറിച്ചു. അമ്മ അവനെ കഠിനമായി ശകാരിച്ചു. അപ്പോൾ അവൻ വിലപിച്ചു
ഞാൻ ആദ്യമായി ഒരു പുസ്തകം കട്ടുകൊണ്ടുവന്നപ്പോൾ അമ്മ എന്നെ തല്ലിയിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ഞാൻ അപമാനിതനായി മരിക്കേണ്ടിവരില്ലായിരുന്നു"
ഗുണപാഠം : കള്ളത്തരം മുളയിലേ നുള്ളണം. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും.

വവ്വാലും കീരികളും


മരത്തിൽ നിന്നും താഴെ വീണ ഒരു വവ്വാൽ അകപ്പെട്ടത് ഒരു കീരിയുടെ കൈകളിലാണ്. തന്നെ കൊല്ലരുതെന്ന് അവൻ കിരീയോട് കേണപേക്ഷിച്ചു. അപേക്ഷ നിരസിച്ചുകൊണ്ട് കീരി പറഞ്ഞു "എല്ലാ പക്ഷികളും എന്റെ ജന്മ ശത്രുക്കളാണ്"
അയ്യോ ഞാൻ പക്ഷിയല്ല ഞാനൊരെലിയാണ് " എന്ന് വവ്വാൽ പറഞ്ഞപ്പോൾ അത് ശരിയാണെന്നു തോന്നിയ കീരി അവനെ വെറുതെ വിട്ടു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേ വവ്വാൽ മറ്റൊരു കീരിയുടെ കൈയ്യിലകപ്പെട്ടു. വീണ്ടും ജീവനു വേണ്ടി കേണപ്പോൾ ആ കീരി പറഞ്ഞു "എലികൾ പണ്ടേ എന്റെ ജന്മ ശത്രുക്കളാണ്"
"അയ്യോ ഞാൻ എലിയല്ല ഞാൻ കിളിയാണ് "എന്നു പറഞ്ഞ വവ്വാൽ രണ്ടാമതും രക്ഷപ്പെട്ടു.
ഗുണപാഠം: പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാക്കുന്നതിലാണ് യഥാർത്ഥ സാമർത്ഥ്യം

ചെന്നായും ആട്ടിൻ കുട്ടിയും



കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിൻ കുട്ടിയെ കണ്ട ചെന്നായി അതിനെ കൊന്നു തിന്നുവാൻ തീരുമാനിച്ചു.
എന്നാലതിനെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയിട്ട് മതി ശാപ്പിടാൻ എന്നു ചെന്നായ് ഉറപ്പിച്ചു.
അവൻ ആട്ടിൻ കുട്ടിയെ സമീപിച്ചു ഇപ്രകാരം പറഞ്ഞു "എടാ കുഞ്ഞേ ! കഴിഞ്ഞ വർഷം നീ എന്നെ അപമാനിച്ചില്ലേ?"
ആട്ടിൻ കുട്ടിയാകട്ടെ വ്യസനപ്പെട്ടുകൊണ്ട് മൊഴിഞ്ഞു "ഞാൻ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ഞാൻ ഉണ്ടായിരുന്നില്ല"
ചെന്നായ് ആരോപണം മാറ്റി "ഞാൻ ഇരപ്പിടിക്കുന്ന മേച്ചിൽ പുറങ്ങളിലാണ് നീ മേയുന്നത് "എന്നായി ചെന്നായ്
"ഇല്ല അങ്ങുന്നേ. ഞാനിതേവരെ പുല്ലു കഴിക്കാറായിട്ടില്ല " ആട്ടിൻ കുട്ടി പറഞ്ഞു
ഞാൻ കുടിക്കുന്ന ഉറവയിൽ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായിയുടെ അടുത്ത ആരോപണം"
ഞാനിന്നേവരെ അമ്മയുടെ പാലല്ലാതെ ഒന്നും കുടിച്ചിട്ടില്ല . പാലു മാത്രമാണ് എനിക്കു ഭക്ഷണവും പാനിയവും "ആട്ടിൻ കുട്ടി ഉണർത്തിച്ചു.
ഇതോടെ ആരോപണങ്ങൾ മതിയാക്കിയ ചെന്നായ് ആട്ടിൻ കുട്ടിയെ കൊന്നു ശാപ്പിട്ടു കൊണ്ട് പറഞ്ഞു "എന്റെ ആരോപണങ്ങൾക്കൊല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം. എന്നാലിന്നു അത്താഴപ്പട്ടിണി കിടക്കാൻ എനിക്കുദ്ദേശമില്ല"
ഗുണപാഠം: ദ്രോഹികൾക്ക് ഉപദ്രവിക്കാൻ എപ്പോഴും ന്യായങ്ങളുണ്ടാവും

സിംഹവും കുഞ്ഞനെലിയും

 Print




കാട്ടിലെ രാജാവായ സിംഹം തന്റെ പതിവ് മയക്കത്തിലായിരുന്നു. ഇത് കണ്ട് ഒരുകുഞ്ഞനെലിയ്ക്ക് ഒരു കുസ്യതി. അവൻ പതുക്കെ സിംഹത്തിന്റെ ദേഹത്തില്കൂടി ഓടിക്കളിയ്ക്കുവ്വാൻ തുടങ്ങി. എലിയുടെ കുസ്യതി സിംഹത്റ്റിന്റെ ഉറക്കം കെടുത്തി. സിംഹം ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു. എലിയെ തന്റെ കൈ കൊണ്ട് പിടിച്ച് വായിലേയ്ക്കിടുവാൻ തുടങ്ങി.
കുഞ്ഞനെലി വിറച്ചുകൊണ്ട് പറഞ്ഞു: “എന്നെ ഉപദ്രവിക്കരുതേ രാജൻ, എന്നെ കൊല്ലരുതേ...ഞാൻ ഇനി ഒരിയ്ക്കലും അങ്ങയെ ഉപദ്രവിക്കില്ല...മാത്രമല്ല അങ്ങയുടെ കരുണ ഞാനെന്നും ഓർക്കുകയും ചെയ്യും.
കുഞ്ഞനെലിയുടെ ദൈന്യതെ കണ്ട സിംഹത്തിന്റെ മനസ്സലിഞ്ഞു. സിംഹം എലിയെ വെറുതെ വിട്ടു.
കുറച്ച് കാലങ്ങൾക്ക് ശേഷം സിംഹത്തെ കുറച്ച് വേട്ടക്കാർ പിടികൂടി. അവർ സിംഹത്തെ ഒരു മരത്തിൽ ബന്ധിച്ച ശേഷം സിംഹത്തെ കൊണ്ടുപോകുന്നതിനായി ഒരു വാഹനം അന്വേഷിച്ച് യാത്രയായി.
ആ സമയത്താണ്‌ കുഞ്ഞനെലിയുടെ വരവ്. കുഞ്ഞനെലി അല്പ്പം പോലും ശങ്കിക്കാതെ ഓടിയടുത്ത് ചെന്നു സിംഹത്തെ ബന്ധിച്ചിരുന്ന കയർ കടിച്ച് മുറിച്ച് രക്ഷിച്ചു.
ഗുണപാഠം: ആരെയും നിസ്സാരന്മാരായി എണ്ണരുത്

ഒത്തുകുടിച്ചാല്‍ സമുദ്രവും വറ്റും

``ശത്രുവിന്റെ കരുത്ത്‌ അറിഞ്ഞുവേണം എതിരിടാന്‍. അല്ലെങ്കില്‍ തറ പറ്റും. ഒരിക്കല്‍ കുളക്കോഴി സമുദ്രത്തെ വെല്ലുവിളിച്ചു. എന്നിട്ടെന്തായി? പറയാം കേട്ടോളൂ''- ദമനകന്‍ കഥ പറഞ്ഞുതുടങ്ങി. പൂവന്‍ കുളക്കോഴിയും പിടയും സമുദ്രതീരത്താണു താമസിച്ചിരുന്നത്‌. മുട്ടയ്‌ക്കു കാലമായപ്പോള്‍ പിട പറഞ്ഞു: ഏയ്‌ എന്റെ പൂവാ. എനിക്കു മുട്ടയ്‌ക്കു കാലമടുത്തു തുടങ്ങി. മുട്ടയിടാന്‍ സുരക്ഷിത സ്ഥലം കണ്ടുപിടിക്കണമല്ലോ.

പൂവന്‍ കുളക്കോഴി അതത്ര കാര്യമായെടുത്തില്ല. അവന്‍ പറഞ്ഞു: നമ്മളപ്പനപ്പൂപ്പന്മാരായിട്ട്‌ ഈ സമുദ്രതീരത്തുതന്നെയാ വാസം. അവരും ഈ തീരത്തു തന്നെയാ മുട്ടയിട്ടു വിരിയിച്ചത്‌. ഇനിയെന്തിനാ വേറൊരു സ്ഥലം? നീയും ഈ തീരത്തു തന്നെ മുട്ടയിട്ടോളൂ. ഇതുകേട്ടു പിടയ്‌ക്കു പേടിയായി. അവള്‍ പറഞ്ഞു: അയ്യോ! ഈ തീരത്തോ? എപ്പോഴാണു തിരയടിച്ചു കയറുന്നതെന്നാര്‍ക്കറിയാം. തിരയില്‍പെട്ടാല്‍ നമ്മുടെ കുഞ്ഞുങ്ങളെല്ലാം ഒഴുകിപ്പോകും.'' പിടയുടെ വര്‍ത്തമാനം പൂവനു തീരെ ഇഷ്‌ടപ്പെട്ടില്ല. അവന്‍ പറഞ്ഞു. പോകാന്‍ പറ, തിരയോ? കളി എന്നോടോ? സര്‍പം സൂക്ഷിക്കുന്ന മാണിക്യം തട്ടിയെടുക്കാന്‍ ആര്‍ക്കാ ധൈര്യം? ഞാന്‍ സമുദ്രത്തെ വെല്ലുവിളിക്കുന്നു.

ചുണയുണ്ടെങ്കില്‍ എന്റെ പിട ഇടുന്ന മുട്ടകള്‍ ഒഴുക്കിക്കൊണ്ടുപോകാന്‍ വരട്ടെ, അപ്പോള്‍ കാണാം! പൂവന്റെ വീമ്പുകേട്ട്‌ പിട പറഞ്ഞു: വെറുതെ വീമ്പിളക്കേണ്ട. ആന ചിന്നം വിളിക്കുന്നതു കേട്ടു കൊതുകു മൂളിയിട്ടെന്തു കാര്യം. അപ്പോഴേക്കും ശക്തമായൊരു തിര കരയിലേക്കടിച്ചുകയറി. അതുകണ്ടു പേടിച്ചു കുളക്കോഴി കുടുംബം അവിടെ നിന്നും പറന്നുപൊങ്ങി. പിട പറഞ്ഞു: കണ്ടോ ഇപ്പോഴേ സമുദ്രം നമ്മെ നോട്ടമിട്ടുകഴിഞ്ഞു. ശത്രുവിന്റെ ശക്തിയറിയാതെ ശത്രുവിനെ നേരിടുന്നവന്‍ തീയെക്കണ്ടു പറന്നെത്തുന്ന ഈയല്‍ പോലെ കരിഞ്ഞുവീഴും. പൂവന്‍ കുളക്കോഴിക്ക്‌ ഇത്‌ തീരെ രസിച്ചില്ല. അവന്‍ പറഞ്ഞു.ഉത്സാഹമാണു പ്രധാനം.

ഉത്സാഹമുള്ളവന്‍ ഏതു വമ്പനെയും തോല്‌പിക്കും. ചെറിയ തോട്ടിക്കു വലിയ ആന വശപ്പെടുന്നു. ഏതു കൂരിരുട്ടിനെയും അകറ്റുന്നതാണ്‌ ഒരു ചെറുവെളിച്ചം. അതുപോലെ എന്റെ കൊക്കുകൊണ്ടു ഞാന്‍ ഈ സമുദ്രം മുഴുവന്‍ കുടിച്ചു വറ്റിക്കും. അവര്‍ തമ്മില്‍ സംവാദം തുടര്‍ന്നു. പിട പറഞ്ഞു:എന്റെ പ്രിയന്‍ ഒരു കാര്യം മനസ്സിലാക്കണം. ഗംഗപോലുള്ള മഹാനദികള്‍ ഒഴുകിക്കൂടുന്നതാണു സമുദ്രം.

ഈ പാരാവാരം മുഴുവന്‍ കുടിച്ചുതീര്‍ക്കുകയോ? പിടയ്‌ക്കു സംശയം തീര്‍ന്നില്ല. പൂവന്‍ അവളെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു. അക്ഷീണപ്രയത്‌നം ഫലം തരുമെന്നു നിനക്കറിയാമല്ലോ. ഞാന്‍ അക്ഷീണം പ്രയത്‌നിക്കും. നോക്കിക്കോളൂ. തന്റെ പ്രിയന്‍ പിന്മാറാനുള്ള ഭാവമില്ലെന്നു കണ്ടപ്പോള്‍ പിട പറഞ്ഞു: നമ്മുടെ ചങ്ങാതിമാരായ പക്ഷികളെയെല്ലാം വിളിക്കാം. ചെറുപക്ഷികളാണെങ്കിലും കുറെപ്പേര്‍ ചേര്‍ന്നാല്‍ വലിയൊരു ശക്തിയാകും.

വളരെ ചെറിയ അനേകം നാരുകള്‍ പിരിച്ചുണ്ടാക്കുന്ന വടം കൊണ്ട്‌ ആനയെപ്പോലും തളയ്‌ക്കുന്നുണ്ടല്ലോ. അതെയതെ- പൂവനും അനുകൂലിച്ചു.

നമ്മുടെ സ്വന്തം നാടന്‍ വിനോദങ്ങള്‍ കളികള്‍

നാടന്‍ വിനോദങ്ങള്‍ : നാടിന്‍െറ സംസ്കാരവും ജീവിതരീതികളുമായി ബന്ധമുള്ളവയാണ് നാടന്‍ വിനോദങ്ങള്‍. സാംസ്കാരിക ജീവിതവുമായി നാടന്‍ വിനോദങ്ങള്‍ക്ക് പ്രത്യക്ഷമായിത്തന്നെ ബന്ധമുണ്ട്. മാനസികാഹ്ളാദവും ഉണര്‍വും പ്രദാനം ചെയ്യുന്നവയാണ് നാടന്‍ വിനോദങ്ങള്‍. അതിനൊപ്പം ചെറുപ്രായത്തില്‍ ബുദ്ധിപരമായ വികാസവും നല്‍കും. നാടന്‍ വിനോദങ്ങളില്‍ കൗശലവിനോദങ്ങളും സാഹസികവിനോദങ്ങളും അന്വേഷണവിനോദങ്ങളുമൊക്കെയുണ്ട്.
നമ്മുടെ നാട്ടില്‍ മാത്രം നിലനില്‍ക്കുന്ന കളികളെ നാം നാടന്‍ കളികള്‍ അഥവാ നാടന്‍ വിനോദങ്ങളെന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിലനില്‍ക്കുന്നതുപോലെ അത് തെക്കന്‍ ജില്ലകളില്‍പെട്ട നാട്ടിന്‍പുറങ്ങളിലും നിലനില്‍ക്കുന്നുണ്ടാവാം. അവിടെ ആ വിനോദം മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക. ആട്ടക്കളിയെന്ന് തലപ്പന്തുകളിക്ക് ചിലേടങ്ങളില്‍ പറയാറുണ്ട്.
ഒളിച്ചുകളിക്ക് ചിലേടങ്ങളില്‍ ‘അമ്പാസാറ്റ്’ കളിയെന്നാണ് പേര്. ആണ്‍കുട്ടികളുടെ ഒരുതരം എറിഞ്ഞുകളിക്ക് ചില പ്രദേശങ്ങളില്‍ ‘ഡപ്പോ’ കളിയെന്നാണ് പറയുന്നത്. ഇങ്ങനെ നാടന്‍കളികളുടെ ലോകം വളരെ വിപുലമാണ്. എന്നിരുന്നാലും, കളികളുടെ സ്ഥാനം മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടര്‍ ഗെയിമുകളിലേക്ക് മാറിപ്പോയിരിക്കുന്നു. നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ക്കുപോലും പല നാടന്‍ വിനോദങ്ങളെപ്പറ്റിയും കേട്ടുകേള്‍വി മാത്രമേയുള്ളൂ. ഈ ലക്കത്തില്‍ മലയാളത്തിന്‍െറ മനംകവര്‍ന്ന പഴയ നാടന്‍കളികളെപ്പറ്റി വായിക്കാം.

കക്ക് കളി
‘കക്ക് കളി’യും പ്രാചീന വിനോദം തന്നെ. ‘കക്ക്’ എന്നത്
മണ്‍കലത്തിന്‍െറ പൊട്ടിപ്പോയ കഷണമാണ്. നിലത്ത് ഒരു
ദീര്‍ഘചതുരം വരക്കും. ഇതിന് എട്ടു കള്ളികളുണ്ടായിരിക്കും. ഒരു
കുട്ടി ഒരു മീറ്റര്‍ ദൂരെനിന്ന് കക്ക് എടുത്ത് കളത്തിലെ ഒന്നാം
കള്ളിയിലേക്ക് എറിയും. പിന്നീട് എറിഞ്ഞ സ്ഥലത്തുനിന്ന്
ഒറ്റക്കാലില്‍ കക്കിന്‍െറ മുകളിലേക്ക് ചാടി, കക്ക് അടുത്ത
കള്ളിയിലേക്ക് തട്ടും. അവിടെനിന്ന് അടുത്ത കള്ളിയിലേക്ക്
ഒറ്റക്കാലില്‍ ചാടും. എട്ടു കള്ളികളിലും ഇങ്ങനെ ചാടിയ ശേഷം
കക്ക് കളത്തിന് പുറത്തേക്ക് തട്ടിത്തെറിപ്പിച്ച് അതിന് മീതേക്ക്
ചാടും. പിന്നെ കക്ക് രണ്ടാം കള്ളിയിലിട്ട് കളി തുടരും.
വീണ്ടും മുമ്പേ പോലെ, ഒറ്റക്കാലില്‍ എട്ടു കളങ്ങള്‍ ചാടും. പിന്നെ
കക്ക് കൈയില്‍ പിടിച്ച് എട്ടു കളങ്ങളും ഒറ്റക്കാലില്‍ ചാടണം. അതിന്
ശേഷം കക്ക് പുറംകൈയില്‍ വെച്ച് വീണുപോവാതെ എട്ടു കള്ളികള്‍ ചാടണം. അതിനുശേഷം കൈയുടെ മുഷ്ടിയില്‍ കക്കുവെച്ച് ഒറ്റക്കാലില്‍ കള്ളികളിലൂടെ ചാടണം. പിന്നെ പുറംകാലില്‍വെച്ചും കണ്‍പുരികത്തില്‍ വെച്ചും തലയില്‍ വെച്ചും ചാടും. ഒടുവില്‍ കക്ക് എടുത്ത് കളി ആരംഭിച്ച സ്ഥലത്ത് തിരിഞ്ഞുനിന്ന് കക്ക് പിറകുവശത്തേക്ക് എറിയും. കക്ക് ഒന്നാം കള്ളിയിലോ എട്ടാം കള്ളിയിലോ വീഴാം. കക്ക് വീണ ആ കളത്തില്‍ ഒരു അടയാളം വെക്കും. കളി തുടരുമ്പോള്‍ ആ കുട്ടിക്ക് ആ കളത്തില്‍ മാത്രം രണ്ടുകാലില്‍ നില്‍ക്കാന്‍ അനുവാദമുണ്ട്.

ചെമ്പഴുക്കാ
കേരളത്തിന്‍െറ തെക്കന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഒരു പ്രാചീന വിനോദമാണ് ചെമ്പഴുക്കാ . ആണ്‍-പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ ഈ വിനോദത്തില്‍ പങ്കെടുക്കാറുണ്ട്.
സ്ത്രീകളും ചെമ്പഴുക്കാ കളിയില്‍ ഏര്‍പ്പെട്ടുവരുന്നു. വട്ടത്തിലിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ മധ്യത്തിലായി കണ്ണുകെട്ടി ഒരു കുട്ടിയെ ഇരുത്തും.
മധ്യത്തിലുള്ള കുട്ടി കാണാതെ ഒരു അടക്കയോ മറ്റോ മറ്റുള്ളവര്‍ കൈമാറിക്കൊണ്ടിരിക്കും. ഈ അടക്ക ആരുടെ കൈവശമാണെന്ന് മധ്യത്തില്‍ ഇരിക്കുന്ന കുട്ടി തൊട്ടുകാണിക്കണം. അങ്ങനെ തൊട്ടുകാണിച്ചാല്‍ അയാള്‍ കണ്‍കെട്ടി മധ്യഭാഗത്ത് ചെന്നിരിക്കേണ്ടിവരും.
ഇതിനായി ഉപയോഗിച്ചിരുന്ന പാട്ട് ഇന്ന് നാടന്‍ പാട്ടുകളുടെ ഗണത്തിലെ ശ്രദ്ധേയമായ പാട്ടാണ്.
‘അക്കയ്യിലിക്കയ്യിലേ
മാണിക്യ ചെമ്പഴുക്ക
തൊട്ടതറിയാതേം
മാണിക്യചെമ്പഴുക്ക
ഓടുന്നോടുന്നുണ്ടേ
മാണിക്യചെമ്പഴുക്ക
എന്‍േറയിടം കൈയിലോ
മാണിക്യചെമ്പഴുക്ക
എന്‍െറ വലംകൈയിലോ
മാണിക്യചെമ്പഴുക്ക
ഒന്നു വലത്തുവച്ചേ
മാണിക്യചെമ്പഴുക്ക!

പമ്പരം
പമ്പരം ഇന്നത്തെ കുട്ടികളില്‍ പലരും കണ്ടിരിക്കാനിടയില്ല. എന്നാല്‍, ഒരുകാലത്ത് ഈ വസ്തു കുട്ടികളുടെ ഇടയില്‍ ഹരമായിരുന്നു. ‘പമ്പരം പോലെ കറങ്ങുക’ എന്ന പ്രയോഗംപോലും ഇതില്‍നിന്നുണ്ടായതാണ്. മരം ഉപയോഗിച്ച് നിര്‍മിക്കുന്ന കളിപ്പാട്ടമാണ് പമ്പരം. അടിഭാഗം കൂര്‍ത്ത ഒരു പേരക്കയെപ്പോലെയാണ് ഈ മരക്കഷണം. അടിഭാഗത്ത് ഒരു ഇരുമ്പാണി ഘടിപ്പിച്ചിരിക്കും. ഒരു ചരടില്‍ചുറ്റി വേഗത്തില്‍ നിലത്തേക്കെറിയുന്നതോടെ പമ്പരം കറക്കം തുടങ്ങും. വട്ടപ്പമ്പരം എന്നതരം പമ്പരത്തില്‍ ചരട് ഉപയോഗിക്കാറില്ല. ഇത്തരം പമ്പരത്തിന്‍െറ മുകള്‍ഭാഗത്താണ് ആണി അടിച്ചിരിക്കുക. ഇത് പിടിച്ചാണ് പമ്പരം കറക്കുക. ഏറുപമ്പരമെന്നാണ് ചരടുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പരത്തിന് പേര്.

കബഡി അഥവാ ‘കവിടി’
കുട്ടികളുടെ പ്രാചീന വിനോദം. ഇന്നത്തെ കബഡിയുടെ പ്രാചീന രൂപമാണ് കുട്ടികളുടെ കവിടി. ഇതിന് കടകടകുടുകുടു, കുക്കടു എന്നിങ്ങനെയൊക്കെ പേരുണ്ട്. ഒരു വലിയ വൃത്തവും കുറച്ചകലെ ഒരു ചെറിയവൃത്തവും വരച്ച് കുട്ടികള്‍ രണ്ട് സംഘമായി ഓരോ വൃത്തത്തിലായി നിലകൊള്ളും. അതായത് വലിയ വൃത്തത്തിനുള്ളില്‍ ഒരു ടീമിലെ കുട്ടികള്‍ മുഴുവന്‍ നില്‍ക്കും. ചെറുവൃത്തത്തില്‍ എതിര്‍ ടീമിലെ ഒരു കുട്ടിയും മറ്റുള്ള അംഗങ്ങള്‍ വൃത്തത്തിന് പുറത്തും നില്‍ക്കും. വലിയ വൃത്തത്തിലെ കുട്ടികളിലൊരാള്‍ പുറത്തുകടന്ന് ചെറിയ വൃത്തത്തെ വലംവെച്ച് വരും. ഇതിനിടെ ‘കവിടി കവിടി’ എന്ന് ശ്വാസംവിടാതെ പറയണം. ശ്വാസംവിട്ടാല്‍ ആ കളിക്കാരന്‍ പുറത്താകും. വൃത്തത്തെ ചുറ്റിവരുമ്പോള്‍ അവന്‍ എതിര്‍ ടീം അംഗങ്ങളെ തൊടാന്‍ ശ്രമിക്കും. തൊട്ടാല്‍ ആ അംഗം ഉള്‍പ്പെട്ട ടീം തോല്‍ക്കും. പിന്നെ വലിയ വൃത്തത്തില്‍ നിന്നും മറ്റൊരു കുട്ടി ഈ പരിപാടി തുടരും.

കാക്കാപ്പീലി
കേരളത്തിന്‍െറ വടക്കന്‍ ജില്ലകളില്‍ പ്രചാരം നേടിയ ഒരു വിനോദമാണ് കാക്കാപ്പീലി. ഇതിലും കുട്ടികള്‍ രണ്ട് സംഘങ്ങളായിത്തിരിയും. മധ്യത്തില്‍ ഒരു വര വരച്ച് കുട്ടികള്‍ ഇരുഭാഗങ്ങളിലായി നില്‍ക്കും. ഒരു ഗ്രൂപ്പിലെ കുട്ടികളിലാരെങ്കിലും ‘കാക്കാപ്പീലി കോഴിപ്പീലി’ എന്നു പറഞ്ഞ് എതിര്‍ സംഘാംഗങ്ങളെ തൊടാന്‍ നോക്കും. ഏതെങ്കിലും കുട്ടിയെ തൊട്ടാല്‍ ആ കുട്ടി എതിര്‍ ടീമിലേക്ക് പോകേണ്ടിവരും. എന്നാല്‍, ചിലപ്പോള്‍ തൊടാന്‍ ശ്രമിച്ച കുട്ടിയെ എതിര്‍ ടീം പിടികൂടുകയും ചെയ്യും. അങ്ങനെയായാല്‍ അവന്‍ എതിര്‍ടീമിലാകും. ഇരുഭാഗത്ത് ഏത് സംഘത്തിലാണോ കുട്ടികളുടെ എണ്ണം കൂടിയത് ആ സംഘം വിജയിച്ചതായി പ്രഖ്യാപിക്കും.

ഒളിച്ചുകളി


കുട്ടികളുടെ പഴയകാല ഇഷ്ടവിനോദങ്ങളിലൊന്നാണ് കണ്ണുപൊത്തി ഒളിച്ചുകളി.  ‘അമ്പാസാറ്റ് കളി’ എന്ന പേരുമുണ്ട്. രണ്ട് പക്ഷമായിട്ടാണ് കുട്ടികള്‍ ഈ കളിയിലും പങ്കെടുക്കുക. ഒരു കുട്ടി മാത്രമുള്ളതായിരിക്കും ഒരു ഭാഗം. ആ കുട്ടി ഒന്നു മുതല്‍ പത്തു വരെയോ ഇരുപത്തഞ്ചു വരെയോ, അമ്പതുവരെയോ എണ്ണും. ഒരു മരത്തിനോ ചുവരിനോ അഭിമുഖമായി കണ്ണുപൊത്തി നിന്നാണ് എണ്ണുക. അതിനിടെ മറ്റു കുട്ടികള്‍ ഓടിപ്പോയി എവിടെയെങ്കിലും ഒളിച്ചിരിക്കും. എണ്ണുന്ന കുട്ടി എണ്ണല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മറ്റ് കുട്ടികളെ അന്വേഷിക്കും. അന്വേഷിക്കുന്നതിനിടെ എണ്ണാന്‍ അഭിമുഖമായിനിന്ന മരം അഥവാ ചുമരിനരികിലേക്ക് കുട്ടി ശ്രദ്ധിക്കുകയും വേണം. കാരണം ഒളിച്ചിരിക്കുന്ന കുട്ടികളിലാരെങ്കിലും ഓടിവന്ന് മരത്തിലോ ചുമരിലോ തൊട്ടാല്‍ കുട്ടി കളിയില്‍ തോല്‍ക്കും. ഒളിച്ചിരിക്കുന്നവരെ കണ്ടുപിടിച്ച് ഓടിവന്ന് മരത്തില്‍/ചുമരില്‍ തൊട്ടാലാണ് കുട്ടി വിജയിക്കുക. ഇങ്ങനെ ഒളിച്ചിരിക്കുന്നവരെയൊക്കെ കണ്ടെത്തേണ്ടത് കുട്ടിയുടെ കര്‍ത്തവ്യമാണ്.

കുട്ടിയും കോലും
പ്രാചീനവും ഏറെ ശ്രദ്ധേയവുമായ ഒരു നാടന്‍ വിനോദമാണ് കുട്ടിയും കോലും. ഒരു ചെറിയ മരക്കമ്പാണ് ‘കുട്ടി’. ‘കോല്’ ഒരു വലിയ വടിയാണ്. ‘കുട്ടി’ എന്ന ചെറു മരക്കമ്പ് ഒരു കുഴിയുടെ മുകളില്‍ വെക്കും. കളിക്കാരിലൊരാള്‍ നീളന്‍ വടി (കോല്) കൊണ്ട് ‘കുട്ടി’യെ ദൂരേക്ക് തെറിപ്പിക്കും. ‘കുട്ടി’ നിലത്തുവീഴാതെ കളിക്കാരിലാരെങ്കിലും പിടിച്ചാല്‍ ‘കുട്ടി’യെ തെറിപ്പിച്ചവന്‍ പുറത്താവും. ‘കുട്ടി’ കൈവശമെത്തിയ  ആള്‍ ‘കുട്ടി’യെ വടിയുടെ നേര്‍ക്കെറിയും. വടിയില്‍ ഏറുകൊണ്ടാല്‍ എറിഞ്ഞയാള്‍ വടിവാങ്ങി കളിക്കാന്‍ തുടങ്ങും. അടിച്ചുതെറിപ്പിച്ചപ്പോള്‍ ‘കുട്ടി’ എന്ന കമ്പ് ചെന്നുവീണ സ്ഥലത്തേക്കുള്ള ദൂരം വടികൊണ്ടളക്കുകയും ശേഷം എതിര്‍ ടീമിന്‍െറ അഭിപ്രായപ്രകാരം ‘കുട്ടി’ മുകളിലേക്കെറിഞ്ഞ് അടിച്ചുതെറിപ്പിക്കും. നമ്മുടെ ക്രിക്കറ്റിനോട് ആശയപരമായി ഈ കളിക്ക് ബന്ധമുണ്ട്.

തൊപ്പിക്കളി
കുട്ടികളും പ്രായമായവരും ഏര്‍പ്പെടുന്ന വിനോദമാണ് തൊപ്പിക്കളി. ഈ കളിക്ക് രണ്ടുപേര്‍ മതി. മൂന്നു കരുക്കള്‍ ഓരോരുത്തരുടെയും കൈവശം കാണും. കരുക്കള്‍ക്കായി കല്ലുകളോ മഞ്ചാടിക്കുരുവോ ഒക്കെ ഉപയോഗിക്കാം. സമചതുരക്കളം വരച്ച് അതില്‍ വരകള്‍ വരക്കും. ഇങ്ങനെ വരക്കുന്ന വരകള്‍ കൂട്ടിമുട്ടുന്ന ഒമ്പത് സ്ഥാനങ്ങളുണ്ടാവും. കരുക്കള്‍ ഈ ഒമ്പത് സ്ഥാനങ്ങളില്‍ ഓരോന്നായി വെക്കാന്‍ തുടങ്ങും. കരുക്കള്‍ വെച്ചശേഷം അവ ഓരോന്നായി നീക്കാന്‍ തുടങ്ങും. കരുക്കളെ കോണോടുകോണ്‍ വരുത്താന്‍ കഴിയുന്ന ആളാണ് വിജയി. തോല്‍ക്കുന്നതിന് ‘തൊപ്പിയിടുക’ എന്നാണ് പേര്. ‘തോറ്റ് തൊപ്പിയിടുക’ എന്ന പ്രയോഗം ഇതില്‍ നിന്നുണ്ടായതാവാനേ തരമുള്ളൂ. എന്നാല്‍, കളിയില്‍ തൊപ്പിയൊന്നും ഉപയോഗിക്കാറില്ല കേട്ടോ!

ഉറുമ്പുകളി അഥവാ ‘ഇട്ടുംപ്രാച്ചി’
അഞ്ചാറ് കുട്ടികള്‍ ചേര്‍ന്നാണ് ഈ വിനോദം. കുട്ടികള്‍ ഒരിടത്ത് വട്ടംചേര്‍ന്നിരുന്നാണ് കളി. ഒരാളുടെ കമിഴ്ത്തിവെച്ച കൈയുടെ മുകളില്‍ മറ്റൊരാള്‍ നുള്ളിപ്പിടിക്കുകയും അതിനു മുകളില്‍ മറ്റൊരാള്‍ എന്നിങ്ങനെ പിടിച്ച് പാട്ടുപാടി ഒരുമിച്ച് വട്ടത്തില്‍ ചലിപ്പിക്കും. അതിനൊപ്പം വായ്ത്താരി (പാട്ട്) ഉണ്ടാവും. ‘ഉറുമ്പോ...ഉറുമ്പോ...’ എന്നിങ്ങനെയുള്ള ഒരു നാടന്‍ പാട്ടാണ് പാടുക. പാടുന്നതിനിടെ ഒരു കുട്ടി ചോദ്യങ്ങള്‍ ചോദിക്കുകയും മറ്റ് കുട്ടികള്‍ മറുപടി നല്‍കുകയും ചെയ്യും. ‘ഇട്ടുംപ്രാച്ചി’ എന്ന് പറയുന്നതുവരെ ഇത് തുടരും.

കല്ലുകളി
നാട്ടിന്‍പുറങ്ങളില്‍ ‘കൊത്തങ്കല്ലുകളി’ എന്നാണ് ഇതിന് പേര്. ചില സ്ഥലങ്ങളില്‍ ചൊക്കന്‍ കളിയെന്നും പേരുണ്ട്. പെണ്‍കുട്ടികളാണ് പ്രധാനമായും ഈ കളിയില്‍ പങ്കെടുക്കുക. കുറച്ച് കല്ലുകള്‍ എടുത്ത് ഒരു കുട്ടി മുകളിലേക്കിട്ട് പുറം കൈകാണിച്ച് പിടിച്ചെടുക്കാന്‍ നോക്കും. എന്നിട്ട് അതില്‍നിന്ന് ഒരെണ്ണം നിലനിര്‍ത്തി ബാക്കിയുള്ളവ നിലത്തേക്കിടും. ഈ കല്ല് വിരലിനിടയില്‍ നിലനിര്‍ത്തികൊണ്ട് നിലത്തുള്ള കല്ലുകള്‍ ഓരോന്നായി ‘കൊത്തി’യാടും. വിരലിലെ കല്ല് നിലത്തുപോയാല്‍ കളിയില്‍ തോല്‍ക്കും. എല്ലാ കല്ലുകളും ഇങ്ങനെ കൊത്തിയെടുക്കാനായാല്‍ ആ കല്ല് കളിക്കാരിക്ക് എടുക്കാം. ഒരു ടീമില്‍ ഇങ്ങനെ ഏറ്റവും കൂടുതല്‍ കല്ല് കിട്ടുന്ന കുട്ടി വിജയിക്കും.

ഗോലി അഥവാ രാശി
‘വട്ടുകളി’ എന്ന് നാട്ടിന്‍പുറത്തെ കുട്ടികള്‍ക്കിടയില്‍ പ്രശസ്തമായിരുന്ന ഒരു വിനോദം. ഗോലികളി, രാശികളി എന്നൊക്കെയാണ് മറ്റ് പേരുകള്‍. ഒരു ചെറിയ കുഴി നിര്‍മിക്കുകയും കുറച്ച് അകലെ വരച്ചവരയില്‍നിന്ന് വട്ട് ഒരു പ്രത്യേക രീതിയില്‍ വിരല്‍ കൊണ്ടടിച്ച് കുഴിയില്‍ വീഴിക്കുന്നു. ആരുടെ വട്ടാണോ ആദ്യം കുഴിയില്‍ വീഴുന്നത് അയാള്‍ക്ക് മറ്റുള്ളവരുടെ വട്ടുകള്‍ (ഗോലികള്‍) തെറിപ്പിക്കാം. തോറ്റാല്‍ തോല്‍ക്കുന്ന കുട്ടി കുഴിയുടെ പിറകുഭാഗത്ത് മുഷ്ടി ചുരുട്ടി വെക്കും. മറ്റുള്ളവര്‍ അടിച്ചുവിടുന്ന ഗോലികള്‍ വന്നുകൊള്ളുന്നത് അവന്‍െറ കൈയിലായിരിക്കും.

താരം കളി
രണ്ടു കുട്ടികളാണ് ഈ കളിയിലെ പ്രധാന കളിക്കാര്‍. ഒരു കുട്ടി തന്‍െറ കൈയില്‍ ഒരു ചെറിയ കല്ലോ, നാണയമോ വെച്ചു കുലുക്കുകയും അതിനുശേഷം തന്‍െറ ചുരുട്ടിയ കൈ നീട്ടിക്കാണിച്ച് നാണയമോ കല്ലോ ഏത് കൈയിലാണെന്ന് പ്രവചിക്കാന്‍ മറ്റേ കുട്ടിയോട് പറയുകയും ചെയ്യും. കുട്ടി പറഞ്ഞത് തെറ്റിപ്പോയാല്‍ കളിയില്‍ പറഞ്ഞ കുട്ടി തോല്‍ക്കും. ഏത് കൈയിലാണ് വസ്തുവെന്ന് രണ്ടാമത്തെ കുട്ടി പ്രവചിക്കുന്നതുവരെ ആദ്യത്തെ കുട്ടിക്ക് കളിയില്‍ പങ്കെടുക്കാം. വായ്ത്താരി ഈ കളിക്കുമുണ്ട്. ‘അക്കാ, പുക്കാ, ചിമ്മന്‍, കണ്ണി, എത്തേ, കൈമ, താരോ, പീരോ’ എന്നിങ്ങനെയാണ് വായ്ത്താരി.

ഈര്‍ക്കില്‍ കളി
പ്രാചീനകാലത്ത് ഏറെ പ്രചാരത്തിലിരുന്ന വിനോദമാണ് ഈര്‍ക്കില്‍ കളി. പത്ത് ചെറിയ ഈര്‍ക്കിലുകളും ഒരു വലിയ ഈര്‍ക്കിലുമാണ് ഈ കളിക്കാവശ്യം. ചെറിയ ഈര്‍ക്കിലിന്‍െറ നീളം ആറ് ഇഞ്ചോളമാണ്. ഈര്‍ക്കില്‍ ഒന്നിച്ചെടുത്ത് ഉള്ളം കൈയിലിട്ട് തിരിച്ച് നിലത്തേക്കിടും. നിലത്തുവീഴുമ്പോള്‍ നീളന്‍ ഈര്‍ക്കിലിന് മുകളില്‍ ചെറിയ ഈര്‍ക്കില്‍ വീണാല്‍ കളി തുടരും. നിലത്തുവീണ ഈര്‍ക്കിലുകളില്‍നിന്ന് ചെറിയവ ഓരോന്നായി എടുക്കും. ഇങ്ങനെ എടുക്കുമ്പോള്‍ എടുക്കുന്ന ഈര്‍ക്കിലല്ലാതെ മറ്റൊന്ന് അനങ്ങിയാലും കളി തീരും. ഇങ്ങനെ മറ്റ് ഈര്‍ക്കില്‍ അനങ്ങാതെ കൂടുതല്‍ ഈര്‍ക്കില്‍ സമ്പാദിക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും.

കുഴിപ്പന്ത്
കുഴിപ്പന്തുകളി ചിലയിടങ്ങളില്‍ കാരകളിയെന്നാണ് അറിയപ്പെടുന്നത്. ആണ്‍കുട്ടികളാണ് ഇതില്‍ പങ്കെടുക്കുക. പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അത്രയും കുഴികള്‍ കുഴിക്കും. ഇതില്‍ ഓരോ കുഴിയുടെയും അവകാശികളായി ഓരോ കുട്ടികളുണ്ടാവും. കുട്ടികളിലാരെങ്കിലും ഒരു പന്തെടുത്ത് കുഴികളുടെ നേരെ ഉരുട്ടും. ഉരുട്ടുന്ന കുട്ടിയുടെ കുഴിയില്‍ തന്നെയാണ് പന്ത് ചെന്ന് വീഴുന്നതെങ്കില്‍ അവന്‍ പന്ത് എടുത്ത് മറ്റു കുട്ടികളെ എറിയും. എന്നാല്‍, മറ്റൊരു കുട്ടിയുടെ കുഴിയിലാണ് പന്ത് ചെന്ന് വീഴുന്നതെങ്കില്‍ ആ കുഴി ആരുടേതാണോ അയാള്‍ക്ക് പന്തെടുത്ത് പന്ത് ഉരുട്ടിയ കുട്ടിയെ എറിയാം. രസകരമാണ് ഈ കളി.

നരിയും പശുവും
കുട്ടികളുടെ മറ്റൊരു വിനോദമാണ് നരിയും പശുവും കളി. വൃത്താകൃതിയില്‍ കൈകോര്‍ത്ത് നില്‍ക്കുന്ന കുട്ടികള്‍ക്ക് മധ്യത്തില്‍ ഒരു കുട്ടി നില്‍ക്കുകയും (പശു) വലയത്തിന് പുറത്ത് മറ്റൊരു കുട്ടി (നരി) നില്‍ക്കുകയും ചെയ്യും. വൃത്താകൃതിയില്‍ കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന കുട്ടികളുടെ കൈകള്‍ വിടുവിച്ച് ഉള്ളില്‍ കയറാന്‍ പുറത്തുനില്‍ക്കുന്ന കുട്ടി ശ്രമിച്ചുകൊണ്ടിരിക്കും. ഇടക്ക് ‘നരി’ ബന്ധം വിച്ഛേദിച്ച് അകത്തുകയറും. അന്നേരം ‘പശു’വിനെ കുട്ടികള്‍ പുറത്താക്കും. ‘നരി’ അകത്തുകയറിയാല്‍ പിന്നെ ബലം പ്രയോഗിച്ച് കുട്ടികളുടെ കൈകോര്‍ക്കലുകള്‍ വിച്ഛേദിച്ചേ ‘നരി’ക്ക് പുറത്തുകടക്കാനാവൂ. നരി ‘ഇത് എന്ത് കെട്ട്?’ എന്ന് ചോദിക്കുമ്പോള്‍ കുട്ടികള്‍ ‘ഇത് ഇരുമ്പ് കെട്ട്’, ചെമ്പ് കെട്ട്’ എന്നൊക്കെ പറഞ്ഞ് ബന്ധം വിടുവിക്കാതെ നില്‍ക്കും. എന്നാല്‍, ‘നരി’ ബലപ്രയോഗത്തിലൂടെ ബന്ധം വേര്‍പ്പെടുത്തി പുറത്തിറങ്ങും. കൈവിട്ട് ‘നരി’യെ പുറത്തുകടത്തിയ കുട്ടികളാണ് അടുത്ത കളിയില്‍ നരിയും പശുവും ആകേണ്ടത്.

തൂപ്പുവെച്ചുകളി
പെണ്‍കുട്ടികളാണ് തൂപ്പുവെച്ചു കളിയില്‍ സംഘംചേരുക. കളിക്കുന്നിടത്ത് വലിയ വൃത്തംവരക്കും. വരച്ചവരയില്‍ കുട്ടികള്‍ വൃത്താകൃതിയില്‍ ഇരിക്കും. മുഖം കുനിച്ച് മുഖം കൈകൊണ്ട് പൊത്തിയാണ് ഇരിക്കുക. ഇക്കൂട്ടത്തില്‍ ഒരു കുട്ടി തൂപ്പ് (മരത്തിന്‍െറ ചെറു ചില്ലകളാണ് തൂപ്പ്) എടുത്ത് ഒളിച്ചുപിടിച്ച് കുട്ടികളുടെ ചുറ്റും നടക്കും. നടത്തത്തിനിടെ ആ തൂപ്പ് ഇരിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയുടെ പിന്നില്‍ കൊണ്ടുവെക്കും. കുട്ടി വീണ്ടും ചുറ്റിവരുമ്പോഴേക്കും ആരുടെ പിന്നിലാണ് തൂപ്പ് വെച്ചതെന്ന് അവരവര്‍ കണ്ടുപിടിക്കണം. അല്ലാത്തപക്ഷം തൂപ്പുകൊണ്ട് അവളെ അടിക്കും. എന്നാല്‍, അതിന് മുമ്പേ കുട്ടി തൂപ്പ് കണ്ടുപിടിച്ചുവെന്നിരിക്കട്ടെ. തൂപ്പുമെടുത്ത് അവള്‍ മറ്റുള്ളവരുടെ പിന്നിലൂടെ നടക്കുകയും മറ്റൊരു കുട്ടിയുടെ പിന്നില്‍ അവളറിയാതെ തൂപ്പ് ഇടുകയും വേണം. ആ കുട്ടിയും തൂപ്പ് തന്‍െറ പിന്നിലുണ്ടെന്ന് കണ്ടെത്തണം. അല്ലെങ്കില്‍ ആ തൂപ്പുകൊണ്ട് തല്ല് അവള്‍ക്ക് കിട്ടും.

പ്രിയ വിനോദങ്ങള്‍
കുട്ടികളുടെ തൊട്ടുകളിയായ ‘ചൂകളി’ കുട്ടികള്‍ രണ്ട് സംഘമായി പിരിഞ്ഞുള്ള തൊട്ടുകളിയാണ്. അതുപോലെ ചരടുപിന്നിക്കളി, ചെണ്ടടിച്ചുകളി എന്ന പന്തടിച്ചുകളി, പെണ്‍കുട്ടികളുടെ കമ്പ് കളിയായ പുഞ്ചകളി, മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്ന നായയും പുലിയും കളി, കുട്ടികളുടെ ഇലയൂതിക്കളി, ആണ്‍കുട്ടികളുടെ വിനോദമായ അച്ചുകളി, പെണ്‍കുട്ടികളുടെ അമ്മാനക്കളി, ഏണിയും പാമ്പും, ചിക്കുകളി, കലം പൊട്ടിക്കല്‍ കളി, പെണ്‍കുട്ടികളുടെ വിനോദമായ ഒന്നാം തല്ലിപാറ്റിക്കളി, കണ്ണുചിമ്മിക്കളി, പട്ടം പറമ്പിക്കല്‍, കടംകഥ പറയല്‍, പദപൂരണം, ‘തൊങ്കല്‍’ എന്ന വടക്കന്‍ കേരളത്തില്‍ അറിയപ്പെടുന്ന നൊണ്ടിക്കളി, തപ്പാണി, ദായക്കളി, നിരകളി, തവളച്ചാട്ടം, പെണ്‍കുട്ടികളുടെ കുതിര-ചു കളി, കുടുകുടുകളി, കുഞ്ഞിക്കളി, കാറകളി, കാരകളി, പെണ്‍കുട്ടികളുടെ കയറുകളി, അമ്മാനക്കളി എന്നിങ്ങനെ ധാരാളം കുട്ടി വിനോദങ്ങള്‍ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.

തന്‍കാര്യം മുന്‍കാര്യം

കച്ചവടസംഘത്തിന്റെ ചുമടുംപേറി നടക്കുകയായിരുന്നു കഥനകന്‍ എന്ന ഒട്ടകം. എടുക്കാവുന്നതിലധികം ഭാരമായിരുന്നു അവന്റെ മുതുകത്തു വച്ചുകെട്ടിയിരുന്നത്‌. കുറെ മുന്നോട്ടു പോയപ്പോള്‍ ഭാരം താങ്ങാനാവാതെ അവന്‍ തളര്‍ന്നുവീണു. അവന്‌ എഴുന്നേല്‌ക്കാനായില്ല. അതുകൊണ്ടു കച്ചവടക്കാര്‍ കഥനകനെ വഴിയില്‍ ഉപേക്ഷിച്ചിട്ടു പോയി.

  തന്റെ മുതുകത്തെ ഭാരമെല്ലാം നീങ്ങി കുറെനേരം വിശ്രമിച്ചപ്പോള്‍ കഥനകന്റെ ക്ഷീണവും തളര്‍ച്ചയുമെല്ലാം നീങ്ങി. അവന്‍ എഴുന്നേറ്റു നടന്നുതുടങ്ങി. നടന്നു നടന്ന്‌ അവനൊരു കാട്ടില്‍ എത്തി. ആ കാടു വാണിരുന്നതു മദോത്‌കടന്‍ എന്ന സിംഹമായിരുന്നു. രാജ്യഭരണത്തില്‍ ഉപദേശിക്കാന്‍ സിംഹത്താനു മൂന്നു മന്ത്രിമാരുണ്ടായിരുന്നു. ഒരു കടുവ, ഒരു കുറുക്കന്‍, ഒരു കാക്ക. ഒരു ദിവസം മദോത്‌കടനും മന്ത്രിമാരും കൂടി നാടുകാണാനിറങ്ങി.

അങ്ങനെ ചുറ്റിനടക്കുന്നതിനിടയില്‍ മദോത്‌കടന്‍ ഒരു വിചിത്രജീവിയെക്കണ്ടു. നീണ്ട കഴുത്തും, ചെറിയ തലയും പെട്ടകം പോലെ വയറും പുറത്തു വലിയൊരു മുഴയും നീണ്ടുമെലിഞ്ഞ കാലും. അങ്ങനെയൊരു ജീവിയെ മദോത്‌കടന്‍ ആദ്യം കാണുകയാണ്‌. സിംഹത്താനു ചെറിയൊരു ഭയം തോന്നിയെങ്കിലും അതൊന്നും അവന്‍ ഭാവിച്ചില്ല. അവന്‍ മന്ത്രിമാരോടു പറഞ്ഞു: അതെന്തു ജീവി? ഇതുപോലൊന്നിനെ മുന്‍പെങ്ങും നമ്മുടെ കാട്ടില്‍ കണ്ടിട്ടില്ലല്ലോ? കാക്കയാണു മറുപടി നല്‌കിയത്‌. പ്രഭോ, ഇവനാണ്‌ ഒട്ടകം. തനി നാടന്‍. ശരി, അവനെ നമ്മുടെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുവരൂ എന്നു പറഞ്ഞ്‌ മദോത്‌കടന്‍ കൊട്ടാരത്തിലേക്കു മടങ്ങി. കാക്കച്ചാര്‍ ഒട്ടകത്തെ അനുനയിപ്പിച്ചു സിംഹത്താന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു.

ഒട്ടകത്തിന്റെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ മദോത്‌കടന്‌ ഒട്ടകത്തോട്‌ അനുകമ്പയായി. അവന്‍ പറഞ്ഞു: എടാ കഥനകാ, നീയിനി നാട്ടിലേക്കൊന്നും പേകേണ്ട. അവിടെച്ചെന്നു ചുമടെടുത്തു കഷ്‌ടപ്പെടുകയും വേണ്ട. നീ ഇവിടെ നമ്മുടെ കൂടെ കൂടിക്കോളൂ. ഈ കാട്ടിലെ നല്ല മരതക കൂമ്പുകള്‍ പോലുള്ള പുല്ലു തിന്നു കഴിഞ്ഞോളൂ. അന്നുമുതല്‍ ഒട്ടകവും മദോത്‌കടന്റെ അന്തേവാസിയായി. അങ്ങനെയിരിക്കെ മദോത്‌ക്കടനും വലിയൊരു കാട്ടാനയും തമ്മിലൊരു പോരു നടന്നു. പോരില്‍ കാട്ടാനയുടെ കുത്തേറ്റു മദോത്‌ക്കടന്‍ വീണുപോയി.

കഷ്‌ടിച്ചു ജീവന്‍ തിരിച്ചു കിട്ടിയെന്നു മാത്രം. കിടന്ന കിടപ്പുതന്നെ. വിശപ്പു സഹിക്കാതായപ്പോള്‍ സിംഹം മന്ത്രിമാരോടു പറഞ്ഞു: എനിക്ക്‌ ഓടിച്ചാടി ഇരപിടിക്കാനൊന്നും വയ്യ. നിങ്ങള്‍ പോയി ഏതെങ്കിലുമൊരു ജന്തുവിനെ പറഞ്ഞുപറ്റിച്ച്‌ ഇവിടെ കൊണ്ടുവരൂ. ഇവിടെ എത്തിച്ചാല്‍പിന്നെ ഞാന്‍ അവനെ തട്ടാം; പുലിയും കുറുക്കനും കാക്കയും ഒട്ടകവും കൂടി ഉടനെ ഇറങ്ങി. കാടു മുഴുവന്‍ ചുറ്റിത്തിരിഞ്ഞു. ഒരു ജന്തുവിനെയും അവര്‍ക്കു കിട്ടിയില്ല. അവര്‍ നിരാശരായി തിരിച്ചുനടന്നു. അതിനിടയില്‍ കുറുക്കന്‍ കാക്കയോടു മന്ത്രിച്ചു: എടോ, കാക്കേ; നമ്മളിങ്ങനെ നടന്നു കഷ്‌ടപ്പെടേണ്ട വല്ല കാര്യവുമുണ്ടോ? ഇവനുണ്ടല്ലോ, ഈ കഥനകന്‍. ഇവനെ വകവരുത്താം. കുറെ ദിവസത്തേക്ക്‌ ഇവന്റെ ഇറച്ചി ധാരാളം മതി. കാക്കയ്‌ക്കു സംശയമായി.
അതെങ്ങനെ? മദോത്‌ക്കടന്‍ ഇവന്‌ അഭയം കൊടുത്തിരിക്കയല്ലേ? അവനെ തിരുമനസ്സു വധിക്കുമോ? എടോ കാക്കേ, അതൊക്കെ ഞാന്‍ ഒപ്പിച്ചോളാം പണി. പ്രഭുവിനെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റൂ. കുറുക്കന്‍ വേഗം മദോത്‌ക്കടന്റെ അടുത്തേക്കോടി. അവന്‍ പറഞ്ഞു: പ്രഭോ, ഞങ്ങള്‍ കാടുമുഴുവന്‍ തിരഞ്ഞു. ഒറ്റൊരുത്തനെയും കിട്ടിയില്ല. അങ്ങ്‌ എത്ര ദിവസമായി പട്ടിണി കിടക്കുന്നു. ഞങ്ങള്‍ക്കും വിശപ്പു സഹിക്കാതായി. മറ്റൊരു വഴിയും കാണാത്തതുകൊണ്ട്‌ പറയുകയാണ്‌. അങ്ങു കഥനകനെ കൊല്ലണം. അങ്ങേയ്‌ക്കു പഥ്യാഹാരവുമായി. ഞങ്ങളുടെ വിശപ്പും അടങ്ങും. സിംഹത്താനു കോപം വന്നു. അവന്‍ പറഞ്ഞു: എടാ നീചാ; എടാ പാപീ. ഞാന്‍ അഭയം നല്‌കിയവനെ ഞാന്‍ കൊല്ലണമെന്നോ? എല്ലാ ദാനത്തിലും വലുതാണ്‌ അഭയദാനം. മേലില്‍ ഇതുപോലെന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം നിന്റെ കഥ ഞാന്‍ കഴിക്കും. കുറുക്കന്‍ പിന്നെ അവിടെ നിന്നില്ല. അവന്‍ പുലിയുടെയും കാക്കയുടെയും ഒട്ടകത്തിന്റെയും അടുത്തെത്തി പറഞ്ഞു: കൂട്ടരേ, നമ്മുടെ പ്രഭു വളരെ അപകടനിലയിലാണ്‌. ആഹാരം പോലുമില്ലാതെ കിടന്നകിടപ്പ്‌. അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാല്‍ നമ്മളെയൊക്കെ ആരാണു സംരക്ഷിക്കുക? അദ്ദേഹത്തിനു ഭക്ഷണമായി നമ്മുടെ ശരീരം തന്നെ കൊടുക്കണം. അതാണു നമ്മുടെ കടമ. അവരെല്ലാവരും മദോത്‌ക്കടന്റെ ചുറ്റും കൂടി ദുഃഖം നടിച്ചിരുപ്പായി.

ഇതിനകം കുറുക്കനും കാക്കയും കൂടി ഒരു ഗൂഢപദ്ധതി തയ്യാറാക്കിയിരുന്നു. അതനുസരിച്ചു കാക്ക പറഞ്ഞു: ഇരകളൊന്നും പിടികിട്ടിയില്ല. അങ്ങ്‌ എന്നെ തിന്നുകൊള്ളുക. വിശപ്പ്‌ അല്‌പമൊന്നടങ്ങട്ടെ. ഇതുകേട്ട്‌ കുറുക്കന്‍ പറഞ്ഞു: എടോ കാക്കേ; നിന്റെ ദേഹത്തുള്ള കാല്‍കഴഞ്ച്‌ ഇറച്ചി എന്തിനുപോരും? കൊന്നെന്നു പേരും. അതുകൊണ്ടു തിരുമേനി എന്നെക്കൊന്നു ഭക്ഷിച്ചാലും. ഇതുകേട്ടു കടുവ മുന്നിലേക്കു നീങ്ങി മദോത്‌ക്കടനെ വണങ്ങിയിട്ടു പറഞ്ഞു: തിരുമേനി ഇവരേക്കാളും മെച്ചമാണ്‌ എന്റെ ഇറച്ചി. തൂക്കവും കൂടുതലുണ്ട്‌.

അങ്ങ്‌ എന്നെ വധിക്കണം; എന്നെത്തിന്നു വിശപ്പടക്കണം. ഇതൊക്കെ കഥനകനും കേള്‍ക്കുന്നുണ്ടായിരുന്നു. അവന്‍ ചിന്തിച്ചു. എല്ലാവരും തങ്ങളെത്തിന്നു വിശപ്പടക്കിക്കൊള്ളാനാണ്‌ ആവശ്യപ്പെടുന്നത്‌. പക്ഷേ, സിംഹത്താന്‍ ആരെയും വധിക്കുന്നുമില്ല. താനും മോശമാവാന്‍ പാടില്ല എന്നുറച്ചു കഥനകന്‍ മുന്നോട്ടുവന്നു പറഞ്ഞു: തിരുമേനീ ഈ കാട്ടില്‍ അങ്ങാണ്‌ എനിക്ക്‌ അഭയം തന്നത്‌. എന്റെ ജീവനും,

എന്റെ ഈ തടിയുമെല്ലാം അങ്ങേക്കവകാശപ്പെട്ടതാണ്‌. അങ്ങ്‌ എന്നെക്കൊന്നു തിന്നണം. കഥനകന്‍ പറഞ്ഞുതീര്‍ന്നില്ല; പുലിയും കുറുക്കനും ഒട്ടകത്തിന്റെ മേല്‍ ചാടിവീണു. അവനെ മാന്തിക്കീറി. അങ്ങനെ മദോത്‌ക്കടനും മന്ത്രിമാരും വിശപ്പടക്കി.

 ഉപദേശകന്‍ അധമരായാല്‍ ആശ്രിതര്‍ക്കു രാജാവിന്റെ സംരക്ഷണം ലഭിക്കില്ല. ഇതാണു സാരം.

ഗുണപാഠം

ഇനി  ഒരു കഥ പറയാം..
ഒരിക്കൽ ഒരു ഗ്രാമീണ കച്ചവടക്കാരാൻ വിദൂരമായ ഒരു കച്ചവട സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ... യാത്രാ വഴിയിൽ മനുഷ്യ വാസമില്ലാത്ത ഒരു പ്രഢെഷതിലൂടെ കടന്നു പോകുകയായിരുന്നു. അവിടെയെങ്ങും വിശ്രമിക്കുവാനുള്ള ഒരു തണല മരം പോലും ഇല്ലായിരുന്നു. വിശപ്പും ദാഹവും മൂലം അദ്ദേഹം വളരെ ക്ഷീണിതനായി ....
. അങ്ങനെ നടന്നുപോകുമ്പോൾ അങ്ങകലെ ഒരു തണൽ മരം കാണപ്പെട്ടു . അയാള് വളരെ ആശ്വാസത്തോടെ ആ മരത്തിൻറെ അടുത്തേക്ക് നടക്കുകയും കരുതിയ ഭക്ഷണവും വെള്ളവും  ആര്ത്തിയോടെ ഭക്ഷിക്കുകയും തണല മരത്തിന്റെ സുഖ ശീതളിമയിൽ വളരെ നേരം മയങ്ങുകയും ചെയ്തു . എല്ലാ ക്ഷീണവും കുറഞ്ഞ ശേഷം അയാള് പതിയെ കണ്ണ് തുറക്കുകയും ആശ്വാസത്തോടെ എഴുന്നെല്ക്കുകയും തന്റെ യാത്ര തുടരുവാനായി ഒരുങ്ങുകയും ചെയ്തു. അപ്പോഴാണ്‌ താൻ ഇത്രയും സമയം മതിമറന്നുറങ്ങിയ മരത്തെ അയ്യാൾ ശ്രദ്ധിക്കുന്നത്. മാമ്പഴങ്ങളുടെ കാലമായിട്ടും ഒന്ന് പൂക്കുക കൂടി ചെയ്യാത്ത ആ മാവിനെ നോക്കി അയാള് പുച്ഛത്തോടെ പറഞ്ഞു '' ഹും ആരാണ് യാതൊരു ഉപകാരവുമില്ലാത്ത മരത്തെ ഇവിടെ നട്ടത് '' ഒപ്പം അയ്യാളുടെ കച്ചവട ചിന്തയും ഉണർന്നു .... '' ഈ മാവിനെ വെട്ടി വിറ്റാൽ  എത്ര കാശ് കിട്ടും ഹോ ""....



എന്നാൽ ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ഒരു കാക്ക മരത്തിന്റെ ചില്ലയിൽ ഇരിപ്പുണ്ടായിരുന്നു സ്വന്തം കുഞ്ഞുങ്ങൾക്ക്‌ തീറ്റ കൊത്തി കൊടുത്തുകൊണ്ടിരിക്കുന്ന കാക്ക മക്കലോടായി പറഞ്ഞു .."' ഇതാണ് മക്കളെ മനുഷ്യരുടെ യഥാര്ത മുഖം മരിച്ചു വീഴുമെന്ന ഘട്ടം വന്നപ്പോൾ വിശ്രമിക്കുവാനിരിടവും ഉറങ്ങുവാൻ സുഖശീതളമായ  കാറ്റും  നല്കി ക്ഷീണമകറ്റി യ  രക്ഷകനെയാണ് അയ്യാൾ ഒരു ഗുണവും കാണാത്ത കാറ്റ് വൃക്ഷമായി ഉപമിച്ചത്. എല്ലാവരുടെയും കുറ്റങ്ങൾ മാത്രമേ മനുഷ്യർക്ക്‌ കാണുവാൻ സാധിക്കൂ... അതാണവരുടെ തോല്വിയും..""

ഇത് കേട്ട മരം കുഞ്ഞുങ്ങളിരിക്കുന്ന കൂടിനിളക്കം തട്ടാതെ മൃതുവായി തലോടി... അവ നന്മ സ്വപ്നം കണ്ടുറങ്ങുകയും ചെയ്തു.

ഗുണ പാഠം : "" എല്ലാവരുടെയും നന്മകളെ അംഗീകരിക്കുക വിജയവും അംഗീകാരവും നിങ്ങളെ തീടിവരും ""