ഒത്തുകുടിച്ചാല്‍ സമുദ്രവും വറ്റും

``ശത്രുവിന്റെ കരുത്ത്‌ അറിഞ്ഞുവേണം എതിരിടാന്‍. അല്ലെങ്കില്‍ തറ പറ്റും. ഒരിക്കല്‍ കുളക്കോഴി സമുദ്രത്തെ വെല്ലുവിളിച്ചു. എന്നിട്ടെന്തായി? പറയാം കേട്ടോളൂ''- ദമനകന്‍ കഥ പറഞ്ഞുതുടങ്ങി. പൂവന്‍ കുളക്കോഴിയും പിടയും സമുദ്രതീരത്താണു താമസിച്ചിരുന്നത്‌. മുട്ടയ്‌ക്കു കാലമായപ്പോള്‍ പിട പറഞ്ഞു: ഏയ്‌ എന്റെ പൂവാ. എനിക്കു മുട്ടയ്‌ക്കു കാലമടുത്തു തുടങ്ങി. മുട്ടയിടാന്‍ സുരക്ഷിത സ്ഥലം കണ്ടുപിടിക്കണമല്ലോ.

പൂവന്‍ കുളക്കോഴി അതത്ര കാര്യമായെടുത്തില്ല. അവന്‍ പറഞ്ഞു: നമ്മളപ്പനപ്പൂപ്പന്മാരായിട്ട്‌ ഈ സമുദ്രതീരത്തുതന്നെയാ വാസം. അവരും ഈ തീരത്തു തന്നെയാ മുട്ടയിട്ടു വിരിയിച്ചത്‌. ഇനിയെന്തിനാ വേറൊരു സ്ഥലം? നീയും ഈ തീരത്തു തന്നെ മുട്ടയിട്ടോളൂ. ഇതുകേട്ടു പിടയ്‌ക്കു പേടിയായി. അവള്‍ പറഞ്ഞു: അയ്യോ! ഈ തീരത്തോ? എപ്പോഴാണു തിരയടിച്ചു കയറുന്നതെന്നാര്‍ക്കറിയാം. തിരയില്‍പെട്ടാല്‍ നമ്മുടെ കുഞ്ഞുങ്ങളെല്ലാം ഒഴുകിപ്പോകും.'' പിടയുടെ വര്‍ത്തമാനം പൂവനു തീരെ ഇഷ്‌ടപ്പെട്ടില്ല. അവന്‍ പറഞ്ഞു. പോകാന്‍ പറ, തിരയോ? കളി എന്നോടോ? സര്‍പം സൂക്ഷിക്കുന്ന മാണിക്യം തട്ടിയെടുക്കാന്‍ ആര്‍ക്കാ ധൈര്യം? ഞാന്‍ സമുദ്രത്തെ വെല്ലുവിളിക്കുന്നു.

ചുണയുണ്ടെങ്കില്‍ എന്റെ പിട ഇടുന്ന മുട്ടകള്‍ ഒഴുക്കിക്കൊണ്ടുപോകാന്‍ വരട്ടെ, അപ്പോള്‍ കാണാം! പൂവന്റെ വീമ്പുകേട്ട്‌ പിട പറഞ്ഞു: വെറുതെ വീമ്പിളക്കേണ്ട. ആന ചിന്നം വിളിക്കുന്നതു കേട്ടു കൊതുകു മൂളിയിട്ടെന്തു കാര്യം. അപ്പോഴേക്കും ശക്തമായൊരു തിര കരയിലേക്കടിച്ചുകയറി. അതുകണ്ടു പേടിച്ചു കുളക്കോഴി കുടുംബം അവിടെ നിന്നും പറന്നുപൊങ്ങി. പിട പറഞ്ഞു: കണ്ടോ ഇപ്പോഴേ സമുദ്രം നമ്മെ നോട്ടമിട്ടുകഴിഞ്ഞു. ശത്രുവിന്റെ ശക്തിയറിയാതെ ശത്രുവിനെ നേരിടുന്നവന്‍ തീയെക്കണ്ടു പറന്നെത്തുന്ന ഈയല്‍ പോലെ കരിഞ്ഞുവീഴും. പൂവന്‍ കുളക്കോഴിക്ക്‌ ഇത്‌ തീരെ രസിച്ചില്ല. അവന്‍ പറഞ്ഞു.ഉത്സാഹമാണു പ്രധാനം.

ഉത്സാഹമുള്ളവന്‍ ഏതു വമ്പനെയും തോല്‌പിക്കും. ചെറിയ തോട്ടിക്കു വലിയ ആന വശപ്പെടുന്നു. ഏതു കൂരിരുട്ടിനെയും അകറ്റുന്നതാണ്‌ ഒരു ചെറുവെളിച്ചം. അതുപോലെ എന്റെ കൊക്കുകൊണ്ടു ഞാന്‍ ഈ സമുദ്രം മുഴുവന്‍ കുടിച്ചു വറ്റിക്കും. അവര്‍ തമ്മില്‍ സംവാദം തുടര്‍ന്നു. പിട പറഞ്ഞു:എന്റെ പ്രിയന്‍ ഒരു കാര്യം മനസ്സിലാക്കണം. ഗംഗപോലുള്ള മഹാനദികള്‍ ഒഴുകിക്കൂടുന്നതാണു സമുദ്രം.

ഈ പാരാവാരം മുഴുവന്‍ കുടിച്ചുതീര്‍ക്കുകയോ? പിടയ്‌ക്കു സംശയം തീര്‍ന്നില്ല. പൂവന്‍ അവളെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു. അക്ഷീണപ്രയത്‌നം ഫലം തരുമെന്നു നിനക്കറിയാമല്ലോ. ഞാന്‍ അക്ഷീണം പ്രയത്‌നിക്കും. നോക്കിക്കോളൂ. തന്റെ പ്രിയന്‍ പിന്മാറാനുള്ള ഭാവമില്ലെന്നു കണ്ടപ്പോള്‍ പിട പറഞ്ഞു: നമ്മുടെ ചങ്ങാതിമാരായ പക്ഷികളെയെല്ലാം വിളിക്കാം. ചെറുപക്ഷികളാണെങ്കിലും കുറെപ്പേര്‍ ചേര്‍ന്നാല്‍ വലിയൊരു ശക്തിയാകും.

വളരെ ചെറിയ അനേകം നാരുകള്‍ പിരിച്ചുണ്ടാക്കുന്ന വടം കൊണ്ട്‌ ആനയെപ്പോലും തളയ്‌ക്കുന്നുണ്ടല്ലോ. അതെയതെ- പൂവനും അനുകൂലിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ